Thursday 26 July 2012

വീട്ടിലേക്കുള്ള വഴി

















അക്കാവു അമ്മാളുടെ 
പെട്ടിക്കടയില്‍ നിന്ന് 
ഒരു കപ്പ്‌ മോരും 
ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി 
വളവു പിന്നിട്ടപോള്‍ തോന്നി 

അവരിപ്പോഴും 
അവിടെ തന്നെ ഉണ്ടാകുമോ 
ഞാന്‍ പോന്നതില്‍ പിന്നെ
മറ്റെവിടെക്കെങ്കിലും
നടന്നു പോയിട്ടുണ്ടാകുമോ ?

തിരികെച്ചെന്നു .
പെട്ടിക്കടയും ,അക്കാവു അമ്മാളും
അവിടെ അങ്ങനെ തന്നെയുണ്ട്

വീണ്ടുമൊരു പാക്കറ്റ് സിഗരറ്റിന്
ഞാനെത്തുമെന്ന് കരുതി
അവരെങ്ങാനും
തിരികെ വന്നതാകുമോ

വാഹന തിരകള്‍
ആള്‍ സമുദ്രങ്ങള്‍
ഞാന്‍ നഗരം വിട്ടതില്‍ പിന്നെ
ഒക്കെയും
ഒലിച്ച് ഒടുങ്ങിയിട്ടുണ്ടാവുമോ ?

തിരികെ ചെന്നു.
എല്ലാം
മാറ്റമില്ലാതെ ഒഴുകുന്നു .

എന്നെ പ്പോലെ വിചാരപ്പെട്ട്
ഒന്നൊഴിയാതെ
വീണ്ടും ഒഴുകി ചേര്ന്നതാകുമോ..?

എഴുന്നേറ്റ് പോയിട്ടുണ്ടാകുമോ
വീടുവിട്ടിറങ്ങുമ്പോള്‍
മലര്‍ന്നു കിടന്ന ഇടവഴികളൊക്കെ

എന്നെപ്പോലെ
വിചാരപ്പെട്ട്
അവരെങ്ങാനും തിരികെയെത്താതിരുന്നാല്‍

ഈശ്വരാ ...
വീട്ടില്‍
എന്‍റെ അവളും
മകനും മാത്രമാണ് ..!

No comments: