Monday 15 April 2013

കവി പി.എന്‍.. . ഗോപീകൃഷ്ണന്‍ എനിക്കയച്ച കത്ത്

                                             അവ്യവസ്ഥിതമായഒരു കത്ത്
                                               പി.എന്‍.. ഗോപീകൃഷ്ണന്‍

പ്രിയപ്പെട്ട ഷാജീ,

ഈ എഴുത്ത് നിന്‍റെതലമുറയ്ക്ക് എത്രമാത്രം പ്രയോജനപ്പെടും എറിഞ്ഞുകൂടാ. തലമുറകളുടെ കൃത്യം കൃത്യമായവിടവുകളില്‍ കൂടിയല്ല സര്‍ഗ്ഗാത്മകസൃഷ്ടികള്‍ അവയുടെ മുന്‍ഗണനകള്‍ നിര്‍ണ്ണയിക്കുന്നത്എന്ന ഉറച്ച ബോധ്യംകൊണ്ടുമാത്രമാണ് ഇതെഴുതാന്‍ ഞാന്‍ ധൈര്യം കാണിക്കുന്നത്. അല്ലെങ്കില്‍ആധുനിക കേരളത്തിന്‍റെ അനിശ്ചിതമായ സര്‍ഗ്ഗാത്മക സാഹചര്യങ്ങളില്‍നിന്നാണ് ഞാനുംനീയും അതുപോലുള്ള അനേകരും പ്രാണവായു സ്വീകരിക്കുന്നത്എന്നതിരിച്ചറിവുകൊണ്ടുമാകാം.

             എന്തുകൊണ്ടോ,നാമെല്ലാം, നമ്മെതന്നെയും നമ്മുടെ ചുറ്റുപാടുകളെയും ആവിഷ്കരിക്കാന്‍തെരഞ്ഞെടുത്തത് കവിത എന്ന വ്യവഹാരമാണ്. ആ തെരഞ്ഞെടുപ്പിന്‍റെ മാനദണ്ഡങ്ങള്‍എന്തായിരുന്നു എന്ന് ഞാന്‍ എപ്പോഴും അത്ഭുതപ്പെടാറുണ്ട്.എങ്ങനെയാണ് കവിതയില്‍ എത്തിപ്പെട്ടതെന്ന ചോദ്യത്തിന് ചെറുതും വലുതുമായ ഒരുകവിക്കും ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല എന്നാണെന്‍റെ വിശ്വാസം. വാക്കുകളോട്ഇണങ്ങാനും ഇടറാനും വേണ്ടി നാമെന്തിന് ഈ തരിശുനിലത്തില്‍ കയറിനിന്നു ? നിരന്തരമായുള്ള ചോദ്യങ്ങളാല്‍ നമ്മെവട്ടം ചുറ്റിക്കുന്ന, പ്രപഞ്ചത്തെയും പ്രകൃതിയെയും സമൂഹത്തെയുംകുറിച്ച് ഒരിക്കലും അവസാനിക്കില്ല എന്നറിഞ്ഞിട്ടും തുടരുന്ന ഈ അന്വേഷണസംഘത്തില്‍ സ്വബോധത്തോടെ ആരുംകയറിനില്‍ക്കും എന്ന് ഞാന്‍വിചാരിക്കുന്നില്ല. അവിടെ ഉത്തരങ്ങളേയില്ല. മനുഷ്യന്‍ എന്ന പദവി പോലും അവിടെ അനുവദിച്ചുകിട്ടുമോഎന്ന് സംശയമാണ്. "മഹാഭാരത'ത്തില്‍ യുധിഷ്ഠിരന്‍്റെധാര്‍മ്മികാഹങ്കാരത്തെതോല്‍പ്പിക്കുന്നത് ഒരു കീരിയാണ്. മിറോസ്ളാവ് ഹോലുബിന്‍്റെ ആധുനിക കവിതയില്‍ യുദ്ധത്തിന്‍്റെ അശ്ളീലതയെക്കുറിച്ച് നമ്മെ അസ്വസ്ഥരാക്കുന്നത് നെപ്പോളിയന്‍്റെരഥചക്രത്തില്‍ ഇണചേരുന്ന ഈച്ചകളാണ്.

                     എങ്കിലും നമുക്ക് അഭിമാനിക്കാം എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. എന്നന്നേക്കുമുള്ളഉത്തരങ്ങള്‍ കണ്ടത്തൊതിരുന്നു , എന്നതില്‍ത്തന്നെ. ഭൂമിയെയും ജീവികുലത്തെയും സമൂഹത്തെയും നീതിയെയും ബന്ധങ്ങളെയും കുറിച്ചുള്ളചോദ്യങ്ങളെ നമ്മിലൂടെ പോകാനനുവദിച്ചു, എന്നതില്‍..,. അത് നമ്മോടെ അവസാനിക്കുന്നില്ല, എന്നതില്‍.,. അതെ, നാം ചോദ്യവാഹകരാണ്. മാത്രമല്ല, ആ ചോദ്യങ്ങള്‍ മറന്നു പോകാതിരിക്കാന്‍ തലമുറകളില്‍നിന്നും തലമുറകളിലേക്ക് ചുമന്നവരാണ്. തീര്‍ച്ചയായുംഇത്തരം ചോദ്യങ്ങളുടെ സ്വഭാവവും ഊന്നലും തലമുറകളില്‍നിന്നും തലമുറകളിലേ ക്ക് വ്യത്യാ  സപ്പെട്ടുകൊണ്ടിരിക്കും. എന്തിന് ഇന്ന് ഓരോ കവിയും പേറുന്ന ചോദ്യഗണങ്ങള്‍തന്നെ പരസ്പരം എത്ര വ്യത്യസ്തമാണ്.അതിനാല്‍ നാമെല്ലാവരും ജന്മനാ അവിശ്വാസികളാണ്. സ്വര്‍ഗ്ഗത്തില്‍നിന്നോ ഭൂമിയില്‍നിന്നോ വരുന്ന ഒരുത്തരങ്ങളിലും നാം പൂര്‍ണ്ണമായിവിശ്വസിക്കുന്നില്ല. എന്തിന് കവിതകളില്‍നിന്നും കിട്ടിയ ഉത്തരങ്ങള്‍ പോലും നാം പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. വിശ്വാസികളായകവികളെ മരണം പെട്ടെന്ന് വിഴുങ്ങുന്നു .ദൈവമോ മതമോ സംഘടനകളോ അവരെ പെട്ടെന്ന് പുതപ്പിച്ചു കിടത്തുന്നു . അങ്ങനെ അവര്‍ ദൈവത്തിന്‍്റെയോ മതത്തിന്‍്റെയോസംഘടനകളുടെയോ പരസ്യമായിത്തീരുന്നു .

ഷാജീ, ഇപ്പോള്‍ ഞാനോര്‍ക്കുന്നത് ആ അപരാഹ്നത്തെപ്പറ്റിയാണ് .കുമാരനാശാന്‍റെ ഭൗതികശരീരം മുങ്ങിത്താണപല്ലനയാറ്റിന്‍്റെ തീരത്ത് ഞാന്‍ ചെന്നുനിന്ന ആ നേരത്തെപ്പറ്റി. ആ വെയിലത്തും ഒരു കൊടുംവിഷാദം എന്നെ വിഴുങ്ങി.അവിടെപ്പോയവര്‍ക്കറിയാം, ഒരു കൈത്തോടിന്‍്റെവീതിയേ ഉള്ളൂ അവിടെ പല്ലനയാറ്റിന്. ആ കൈത്തോട് കരുതിവെച്ച ആഴത്തിലാണ് നമ്മുടെകുലത്തിലെ ഏറ്റവും വലിയ ചോദ്യകര്‍ത്താക്കളില്‍ ഒരാള്‍ മുങ്ങിപ്പോയത്. ജലത്തില്‍മുങ്ങിത്താണ്, വിരലില്‍റോസാച്ചെടിയുടെ മുള്ളുകൊണ്ട്, പേപ്പട്ടി കടിച്ച് ഒക്കെ കവികള്‍ മരിച്ചുപോയിട്ടുണ്ട്.അല്ലെങ്കില്‍ ക്ഷയം പിടിച്ച്, ആത്മഹത്യ ചെയ്ത്.തടവറയില്‍, കഴുമരത്തില്‍മരിച്ചവരുണ്ട്. വ്യവസ്ഥ ഓടിപ്പിടിച്ച് തല്ലിക്കൊന്നവരുണ്ട്. മിക്കവാറും കവികള്‍ക്കുംഅവര്‍ അര്‍ഹിക്കുന്ന മരണം ഇതുവരെലഭിച്ചിട്ടില്ല എന്നു കാണാം. പക്ഷെ,അവസാനത്തെ വീഴ്ച വീഴുമ്പോഴേക്കും അവര്‍ അവരുടെകൈയിലെ ബാറ്റണ്‍പത്തുപേര്‍ക്ക് ഏല്പിച്ചുകൊടുക്കുന്നു .അല്ലങ്കില്‍ പതിനഞ്ചുപേര്‍ക്ക്.ഇരുപതുപേര്‍ക്കാകാം. കൂടിവന്നാല്‍ നൂറുപേര്‍ക്ക്. എത്ര പ്രസിദ്ധരായാല്‍പ്പോലും കവിതയുടെ ശിഖ അത്രയുംവായനക്കാരിലേ എത്തൂ. അത്രയും പേര്‍ക്കാണ് അവര്‍ ഭാഷയില്‍ എന്താണ്ചെയ്തു കൊണ്ടിരി ക്കുന്നതെന്ന് യഥാര്‍ത്ഥത്തില്‍അറിയൂ. മറ്റെല്ലാ മനുഷ്യരുടെ മുന്നിലും അവര്‍ ഉദ്യോസ്ഥരോ അധ്യാപകരോ പ്രവാസികളോകായികാധ്വാനം ചെയ്യുന്നവരോ ആണ്. കവി എന്ന അല്പപ്രശസ്തി മാത്രമേ ആ ജനങ്ങള്‍ക്കുമുന്നില്‍ അവര്‍ക്കുള്ളൂ. എന്നാല്‍ ആ ജീവിതത്തിനിടയില്‍ അവര്‍ ഒരു അധോലോകംപണിതുയര്‍ത്തിയിട്ടുണ്ട് എന്ന് വളരെക്കുറച്ചുപേര്‍ക്കേ അറിയൂ. വിസ്ളാവാസിംബോര്‍സ്കാ അവരുടെ നോബല്‍ പ്രഭാഷണത്തില്‍ പറഞ്ഞപോലെ നാമോരുത്തരും നാംചെയ്യുന്ന ഉദ്യോഗത്തിന്‍്റെ പേരുപറഞ്ഞാണ്പരസ്പരം പരിചയപ്പെടാറ്. കവി എന്ന് നാംപറയാറില്ല. അത് പറഞ്ഞാല്‍ നിയമവിരുദ്ധമായ എന്തോ പ്രവൃത്തി ചെയ്യുംപോലെ നാംപിടിക്കപ്പെടുമോ എന്ന മട്ടില്‍. പക്ഷെ, ഉള്ളിന്‍്റെ ഉള്ളില്‍ നാം കവി എന്ന് അഭിമാനം പേറുന്നുണ്ട്. പരസ്യമായി പ്രസ്താവിക്കാന്‍ പോലും ഗോപ്യമായ എന്തോഒരു അഭിമാനം.

              അതെ, നാം ലോകസമുദ്രത്തിന്‍റെ അടിത്തട്ടില്‍പറ്റിക്കിടക്കുന്നവരാണ്. അവിടെ വേണ്ടത്ര പ്രകാശമില്ല. ലോകരെന്ന നിലയില്‍ നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളുടെ കണികപോലുമില്ല. നമുക്കുചുറ്റും "മാന്യലോകം' തിരസ്കരിച്ച വാക്കുകളും വസ്തുക്കളും വിചാരങ്ങളുംകൂടിക്കിടക്കുന്നു . അവയിലൂടെ ഉടലും മനസ്സും ഒന്നാകെ ഉരസിയാണ് നാംസഞ്ചരിക്കുന്നത്. അങ്ങനെ സഞ്ചരിക്കുമ്പോള്‍ നമുക്കേറ്റ മുറിവുകളാണ് നമ്മുടെ കവിത.അവിടെ നാം "ഞാനല്ല'. ഞാന്‍ എന്ന ഭാവത്തെ താങ്ങിക്കൊണ്ടുനടക്കാന്‍ മാത്രംനാണംകെട്ട ഒരു അസ്തിത്വമല്ല അവിടെനമ്മുടേത്. നാം ഇതുവരെയുള്ള കാലമാണ്. ഭാഷയുടെ കോശങ്ങളെക്കൊണ്ട് നിര്‍മ്മിച്ചജീവനുകളാണ് നാം. നമ്മുടെ സുതാര്യമായ ഉടലിലൂടെ നാം ഇരുട്ടിനെ കടത്തിവിടുന്നു .അതിനുള്ളില്‍ കുടുങ്ങിയ തരികളെ കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു .

                 ഷാജീ, അങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ട വാക്കുകളായാണ് ഞാന്‍ നിന്‍്റെ കവിതകളെവായിച്ചത്. ലോകത്തിലെ മഹത്തായ കവിതകളുടെ കരുണയുടെ വെളിച്ചത്തില്‍ നിന്നു കൊണ്ട്ഏത് പൊട്ട ക്കവിതയെയും ആത്മാവില്‍ കൊള്ളുംവിധം വായിക്കാന്‍ ഇന്നു നമുക്കാകും. പക്ഷെ, അങ്ങനെയല്ല ഞാന്‍ അവയെ വായിച്ചത്. എന്‍റെ തന്നെനിശിതത്വത്തില്‍ നിന്നു കൊണ്ട്. തീര്‍ച്ചയായും ആ നിശിതത്വം ചില കവിതകളെ തിരുത്തിവായിച്ചു. ചിലതിനെ നിരാകരിച്ചു. ചിലത് മുഴുവനായില്ലല്ലോ എന്ന് ഖേദിച്ചു . ഇങ്ങനെയൊക്കെകൊഴിച്ചുകളഞ്ഞിട്ടും കുറെ കവിതകള്‍ബാക്കിയായല്ലോ എന്ന് സന്തോഷിച്ചു. അത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. നിരവധി വായനകളുടെ പടക്കളത്തില്‍നിന്നും മുറിവേറ്റും രക്തമൊലിപ്പിച്ചുമൊക്കെ തിരിച്ചത്തെിയാണ്കവിതകള്‍ നിലനില്‍ക്കുന്നത് . അല്ലാതെ എഴുത്തുകാരുടെ പിന്‍ബലത്തിലല്ല.ആ കവിതകളുടെ ഓര്‍മ്മശക്തിയാണ്എനിക്ക് പിടിച്ചത്. അതൊന്നും മറക്കുന്നില്ല. കൂടെ പഠിച്ചവരെയുംമരിച്ചുപോയവരെയും. ഒന്നും.കടപ്പുറത്തെ മറയില്ലാത്ത വെയിലിന് വറ്റിക്കാന്‍കഴിയാത്തവിധം ഏതോ ഒരു പ്രതിരോധശക്തി ആ കവിതകളിലെ ഓര്‍മ്മയുടെ ജലത്തിനുണ്ട്. ഒരുപക്ഷേ ഇന്നത്തെ കവിതയുടെ പ്രധാനപ്പെട്ട ദൗത്യം തന്നെ ഓര്‍മ്മയുടെ ജലശേഖരങ്ങളെ നിലനിര്‍ത്തുക എന്നതാണ്. പേജുകള്‍ജലശേഖരങ്ങളെ മറിയുന്നതോടെ ഓര്‍മ്മയും മറഞ്ഞുപോകുന്ന ഇന്നത്തെ മാധ്യമരീതിക്കെതിരെയാണ്കവിത. അതിന് വയസ്സാകുന്നില്ല.

            അല്ലങ്കില്‍ നിന്‍റെതന്നെ ശൈലി കടമെടുത്തു പറഞ്ഞാല്‍ "വാക്കുകളുടെ ആല്‍ബം' ഒരുക്കുകയായിരുന്നു , നീ. തിയോ ആഞ്ചലോ പൗലോയുടെ "അനശ്വരതയും ഒരു ദിവസവും'എന്ന മനോഹരമായ സിനിമയില്‍ വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ കവി വാക്കുകള്‍ പണം കൊടുത്ത് വാങ്ങുന്നുണ്ട്. കടപ്പുറത്തെ കുട്ടികള്‍ക്ക് പൈസകൊടുത്ത് വാക്കുകള്‍ പറയിപ്പിക്കുക. നിന്‍്റെ കടപ്പുറത്തെ വാക്കുകള്‍ക്ക് എല്ലാംചിത്രത്തിന്‍്റെ മുഖം. അവയാകട്ടെ സ്വാഭാവികമായി നിന്നിലെത്തെപ്പെടുകയും ചെയ്യുന്നു. അങ്ങനെ നിന്‍്റെ കവിതയിലെ കുട്ടി പകലിന്‍റെയും രാത്രിയുടെയും ഉടുപ്പുകള്‍മാറ്റി വരച്ചപോലെ നീയും മാറ്റി വരയ്ക്കുന്നു . വാക്കുകള്‍കൊണ്ട്.

അതെ. കവിതയുടെ ഇഷ്ടിക ഇന്നും വാക്കുതന്നെ


തൃശൂര്‍                                                                        സ്നേഹത്തോടെ
29-3-213                                                                        ഗോപീകൃഷ്ണന്‍
ദു:ഖവെള്ളി 

2 comments:

പൈമ said...

aha vry good .....

ajith said...

കത്തിന് കവിഭാഷ