Monday 12 December 2011

നമ്മളിപ്പോഴും ഉറങ്ങുക തന്നെയാവാം


വലിയ വലിയ
മാറ്റങ്ങളൊന്നുമില്ലാത്ത
ചെറിയ ചെറിയ
അനക്കങ്ങള്‍ മാത്രമുള്ള പകല്‍

കൂട്ടുക്കാരന്റെ
ബൈക്കിനു പുറകില്‍
കുപ്പായ മുടയാതെ
ഉലയാതിരുന്ന്‌
തീവണ്ടിയാപ്പീസിലേയ്ക്ക്

വൈകില്ലെന്നുറപ്പില്‍
വൈകിയെത്തുന്ന
നേത്രാവതിയ്ക്കുള്ള കാത്തിരിപ്പ്

കാന്റീനില്‍
അപരിചിതന്‍
അഭിമുഖമായിരിക്കുന്നു
നാട്ടുവര്‍ത്തമാനങ്ങള്‍ കൊണ്ട്
കൈകോര്‍ക്കുന്നു

പെട്ടെന്ന്
വളരെ പെട്ടെന്നാണ്
ചിന്തിച്ചുപോയത്

ഈ നിമിഷം
പാതിരാവിന്
നിറം കൊടുത്ത്
എതെങ്കിലുമൊരു സ്വപ്നം
പകലാക്കിയതാണെങ്കിലോ

നൂറ്റിപതിനേഴാം നമ്പര്‍
ലോഡ്ഗ് മുറിയിലോ
തറവാട്ടിലെ
കിടപ്പുമുറിയിലോ

ഭാര്യയോടൊട്ടി
മകനെ കെട്ടിപിടിച്ചുറങ്ങുകയായിരിക്കും
ഞാനിപ്പോള്‍

വായനക്കാരാ
നിങ്ങളീകവിത വായിക്കുന്നെന്ന്
സ്വപ്നം കാണുന്നതല്ലെന്ന്
നിങ്ങള്‍ക്കുപ്പുണ്ടോ

നിങ്ങളിപ്പോള്‍
മറ്റെവിടെയോ
ഉറങ്ങി കിടക്കുകയല്ലെന്നും .

No comments: