Saturday 12 June 2010

ചേര്‍ത്തുപിടിച്ച അകലങ്ങള്‍


കാറ്റ്
ആഗ്രഹങ്ങളുടെ പിന്നാമ്പുറമാണ്
നിന്റെ മനസ്സിലുറഞ്ഞിട്ടും
ഞാന്‍ ചുംബിക്കാനായുമ്പോള്‍
നീ
തട്ടിമാറ്റുമ്പോലെ
നാം അകറ്റിനട്ട മരങ്ങള്‍

മഴയുടെ
നെടുവീര്‍പ്പിനൊടുവില്‍
മൂക്കൊലിപ്പിച്ച്
പിന്നെയും ചിണുങ്ങിയ
മന്ദാരപ്പൂക്കള്‍

വാക്കുപറഞ്ഞ വാശിയില്‍
മാഞ്ചില്ലയില്‍
ഒരണ്ണാറക്കണ്ണന്‍

അടര്‍ത്തി മാറ്റിയിട്ടും
മുള്‍വേലിയില്‍
പിടിച്ചു കയറിയ
ശതാവരിപ്പടര്‍പ്പുകള്‍

ഇലകളുടെ
പച്ച ഞരമ്പിന്റെ
ഒടുവിലത്തെ പിടച്ചിലുണ്ട്
കിണര്‍ നിറയെ.

ഓര്‍മകള്‍ക്ക്
ഊഞ്ഞാല് കെട്ടാനാവണം
ഞാവല്‍ച്ചില്ലകള്‍
തുണിയഴിച്ചെറിഞ്ഞത്.

അതെ
തൊടി നിറയെ നമ്മളാണ്
മക്കള്‍ നമ്മെ
അകലങ്ങളിലേക്ക്
പറിച്ചു നട്ടിട്ടും.

2 comments:

Umesh Pilicode said...

ആശാനെ നല്ല കവിത
ഇഷ്ടായി

ആശംസകള്‍

പ്രവാസം..ഷാജി രഘുവരന്‍ said...

ഇലകളുടെ
പച്ച ഞരമ്പിന്റെ
ഒടുവിലത്തെ പിടച്ചിലുണ്ട്
കിണര്‍ നിറയെ....
ഇഷ്ട്ടമായി