Thursday 1 September 2011

ആരുടെയോ സ്വപ്നങ്ങളിലെ ഞാന്‍


















ആരുടെയോ
ഭാര്യയുടെ സ്വപ്നം 
രണ്ടു കൈകുഞ്ഞുങ്ങളെ പിടിച്ച്‌ 
എന്റെ 
ഉറക്കത്തെ മുട്ടി വിളിക്കുന്നു 

എവിടെ നിന്നാണെന്ന് 
എന്തിനാണെന്ന് 
എങ്ങോട്ടാണെന്ന് 

സ്വപ്നങ്ങളില്‍ 
ചോദ്യങ്ങള്‍ക്ക് 
നിയമമില്ലല്ലോ  

കരുതി വെച്ചപോലെ 
ഞാന്‍ 
കുട്ടികള്‍ക്ക് 
മിട്ടായി തുണ്ട് നീട്ടുന്നു 
എഴുതി തീരുമ്പോഴേക്കും 
കത്തുകള്‍ക്ക് 
തീപിടിക്കുന്നെന്ന്
അവള്‍ പരിഭവം പറയുന്നു 

ഞങ്ങള്‍ 
കടല്‍ കാണുന്നു 
കുട്ടികള്‍ തിരയെ തൊട്ട് 
തിരികെ പോരുന്നു 
കവിത ചൊല്ലി 
മകള്‍ക്ക് സമ്മാനം കിട്ടിയെന്ന്.
ബാങ്കിന്റെ വാറോലകള്‍
ഇടയ്ക്കിടെ വന്ന്
തെറി വിളിക്കുന്നെന്ന്

അവള്‍ 
പെയ്തൊഴിയുമ്പോള്‍ 
ഞാന്‍ ഉറക്കമുണരുന്നു
എന്റെ ഭാര്യ 
ഇപ്പോഴും അടുക്കളയില്‍ തന്നെ 

ആരുടെയോ ഭാര്യ 
ഇപ്പോള്‍ 
ഉണര്‍ന്നിട്ടുണ്ടാവുമോ

കരയിലിരുന്ന 
സ്വപ്നങ്ങളെ 
കടലെടുത്തിട്ടുണ്ടാവുമോ ?

No comments: