Tuesday 10 August 2010

പൊയ്ക്കാലുകള്‍


കാരണങ്ങള്‍ക്ക്
ആളുമാറിയതുകൊണ്ടാണ്
ഒറ്റവെട്ടിന്
കയറുകട്ടിലില്‍
എന്നെ
ചെരിച്ചുകിടത്തിയത്.
കാലങ്ങളായ
ഒരു മേല്‍ക്കൂരയെ.

വിശപ്പിന്റെ വിളിയോട്
എങ്ങനെ പറയും
അടുത്തവീട്ടിലെ
ഊറ്റിക്കിട്ടുന്ന കഞ്ഞിവെള്ളം
ഇനിയും വൈകുമെന്ന്.

ലോട്ടറിട്ടിക്കറ്റുകളില്‍
ഒരു വഴി
പഴയ
ആത്തോലമ്മയിലേക്ക്
നീളുന്നത്
സ്വപ്നം കാണുകയാവും
അമ്മ.

ദൂരയാത്രക്കിറങ്ങിയ
അനിയത്തിക്കുട്ടിയുടെ ഹൃദയം
ഇടയ്ക്കിറങ്ങി
ബസ്റ്റോപ്പില്‍
കാത്തുനില്‍പ്പാവുമോ
അവനെ..?

പ്രണയമേ,

നിന്റെ
കണ്ണുകുത്തിപ്പൊട്ടിച്ചവനോടെങ്കിലും
ഞാന്‍
നന്ദി പറയട്ടെ.

No comments: